Saturday, August 9, 2025

അനാഥൻ


"സാറേ സ്ഥലം എത്തീട്ടോ ..". ജീപ്പിന്റെ വാതിൽ തുറന്നു പിടിച്ചു നിൽക്കുന്ന ഡ്രൈവറുടെ ശബ്ദം കേട്ടാണ് മുരുകൻ ഉണർന്നത്. 

"നല്ല ഉറക്കം ആയോണ്ടാ ഞാൻ ഇടയ്ക്കു വിളിക്കാഞ്ഞേ.. ഡോക്ടർ സാറ് ഇറങ്ങിക്കോളൂ, ബാഗ് ഞാൻ എടുത്തോളാം".

പതീറ്റാണ്ടുകൾക്കു ശേഷം, ജനിച്ചു വളർന്ന നാട്ടിലേക്ക് ഒരു തിരിച്ചുപോക്ക് ഒരിക്കലും വിചാരിച്ചിരുന്നതല്ല. എല്ലാം മാറിയിരിക്കുന്നു, പക്ഷെ ഹെൽത്ത് സെന്റർ കെട്ടിടത്തിനു മാത്രം ഒരു മാറ്റവും ഇല്ല. പണ്ടത്തെ മതിലും, ഗേറ്റും പോയിരിക്കുന്നു.

"കെട്ടിടമൊക്കെ പൊളിഞ്ഞു തുടങ്ങീട്ട് കാലം കുറച്ചായി. മുൻപുണ്ടായിരുന്ന സാറ് കുറെയേറെ ശ്രമിച്ചിട്ടാ പെയിന്റ് അടിക്കാനെങ്കിലും പറ്റ്യേ. കുറെ ഓടി നടന്നു പാവം. രാഷ്ട്രീയക്കാർക്ക് പുതിയതു പണിയാനാണല്ലോ താല്പര്യം, മെയ്ന്റെനൻസ് ചെയ്യുമ്പോൾ പൈസ അധികം മുക്കാൻ പറ്റില്ല്യാലോ...". ഡ്രൈവറുടെ വാക്കുകൾ കേട്ടപ്പോൾ മുരുകന് ചിരി വന്നു.

"പടിയിൽ കിടക്കുന്ന പട്ടി പാവം ആണുട്ടോ സാർ, നമ്മടെ കല്യാണി. ആരെയും ഒന്നും ചെയ്യില്ല...". ഡ്രൈവർ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു. അത് കേട്ടിട്ടാവണം കല്യാണി പതുക്കെ എണീറ്റ് വാലാട്ടി. ചുമരിൽ നിറയെ HIV യെയും AIDS നെയും കുറിച്ചുള്ള പോസ്റ്ററുകൾ, വാതിലിനടുത്തു ഒരു പെട്ടിയിൽ ആളുകൾക്ക് ഫ്രീ ആയെടുക്കാൻ വെച്ചിരിക്കുന്ന ഗർഭനിരോധന ഉറകൾ. അതിന്റെ താഴെ വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു, "അകപ്പെടാതിരിക്കാൻ... അടിമപ്പെടാതിരിക്കാൻ.. ഉറകൾ ശീലമാക്കൂ".

"ഗുഡ് മോർണിംഗ് ആൻഡ് വെൽകം സർ. ഞാൻ മാത്യു, ഇവിടുത്തെ ഡോക്ടറാ. തിരുവന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് സാറെന്നെ പഠിപ്പിച്ചിട്ടുണ്ട്". ഡോക്ടർ ഷേക്ക് ഹാൻഡ് തരാൻ കൈ നീട്ടി.

"മുഖം ഓർമ വരുന്നില്ലട്ടോ, സോറി. വയസ്സായി വരുന്നു". മുരുകൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

"സാർ പബ്ലിക് ഹെൽത്തിലേക്ക്  മാറിയത് ഞാൻ അറിഞ്ഞില്ല". 

"ഞാൻ ചോദിക്കാൻ മറന്നു, സാറിന് കാപ്പിയോ ചായയോ"

"വെള്ളം മതി". 

"സോമാ സാറിനു കുടിക്കാൻ വെള്ളം" മാത്യു ഡ്രൈവറോട് പറഞ്ഞു.

"എന്തൊരു ചൂടാ ഈ മീനാക്ഷിപുരത്ത്. ഇത്രയും ചൂട് ഇതാദ്യായിട്ടാ എന്നാ ആളുകൾ പറയുന്നേ. സാറിവിടെ മുൻപ് വന്നിട്ടുണ്ടോ"

"ഇല്യാട്ടോ. ആദ്യമായിട്ടാ". ആർക്കും ഉപദ്രവമില്ലാത്ത ഒരു കള്ളം പറഞ്ഞു.

"സാറിന്റെ ഫാമിലി വന്നില്ലേ".

"വന്നില്ല. ഞങ്ങളിപ്പോൾ തിരുവനന്തപുരത്തു കവടിയാറാ താമസം. മോളിപ്പോൾ മെഡിസിന് ഫൈനൽ ഇയർ പഠിക്കുന്നു. അത് കഴിഞ്ഞേ ഇങ്ങോട്ടു മൂവ് ചെയ്യൂ. അതുവരെ ഞാൻ ഒറ്റക്കായിരിക്കും ഇവിടെ".

"ഇത് നല്ല കഥ. തലസ്ഥാനത്തു കിടക്കുന്ന സാറെന്തിനാ റിട്ടയർമെന്റിനു മുൻപ് ഈ കുഗ്രാമത്തിലേക്കു സ്ഥലം മാറിയേ. ആരും ചെയ്യാത്തതല്ലേ പൊതുവേ. എന്തെങ്കിലും പ്രത്യേകിച്ച്". മാത്യു നിർത്താനുള്ള ഭാവമില്ല. 

"പ്രത്യേകിച്ചൊന്നും കൊണ്ടല്ല. ചിറ്റൂർ അല്ലെ കേരളത്തിൽ ആദ്യായി എയ്ഡ്സ് പരന്നെ. പിന്നീട് ആദ്യത്തെ എയ്ഡ്സ് സാക്ഷര ജില്ലയായതു പാലക്കാടും. എന്റെ സ്പെഷ്യലൈസേഷൻ ഇൻഫെക്ഷ്യസ് ഡിസീസ് ആണല്ലോ, അപ്പോൾ ഒരു കൗതുകം കാരണം മാറാൻ തോന്നിയതാ. പിന്നെ ടൗണിന്റെ തിരക്കിൽ നിന്നും ഒരു മോചനം".

"അത് നന്നായി സാറെ. നല്ല ആളുകളാണിവിടെ. നഗരത്തിന്റെ പരിഷ്കാരങ്ങളോ, തലക്കനമോ ഇല്ലാത്ത പാവം മനുഷ്യർ, നല്ല സ്നേഹവും. സാറിനിഷ്ടമാവും."

"മാത്യൂന്റെ ഫാമിലി.."

"ഞങ്ങൾ അങ്ങ് ഭരണങ്ങാനത്താ. എനിക്കിവിടെ വരാൻ ഇഷ്ടായിരുന്നു. പക്ഷെ ഭാര്യ കലി തുള്ളി ഞാൻ ഇങ്ങോട്ടു മാറിയപ്പോൾ. കുട്ടികൾ രണ്ടും ചെറുതാ. അവരുടെ പഠിപ്പും, അവളുടെ ജോലിയും ഒക്കെ കളഞ്ഞു ഇവിടെ വന്നു കിടക്കാൻ ആർക്കു പറ്റും. കഴിഞ്ഞ മൂന്നു കൊല്ലം തള്ളി നീക്കിയത് എങ്ങിനെയുന്നു കർത്താവിനു മാത്രേ അറിയുള്ളു. ചിലപ്പോൾ തോന്നും കല്യാണം വേണ്ടായിരുന്നു എന്ന്.  മാത്യു അർത്ഥം വെച്ചൊന്നു ചിരിച്ചു. "ഇപ്പോൾ ഭരണം മാറിയല്ലോ. കാണേണ്ടവരെ കാണേണ്ട പോലെ കണ്ടപ്പോൾ ട്രാൻസ്ഫർ റെഡി".

"എത്ര പേഷ്യന്റ്സ് ഉണ്ട്"

"രണ്ടു പേർ. ഒരാൾ തേർഡ് ട്രൈമെസ്റെർ. ലോ ബി.പി യും, എഡീമയും. പ്രോഗ്ണോസിസ് ഒന്നും ആയില്ല. സാമ്പിൾസ് അയച്ചിട്ടുണ്ട്. നാളെ റിസൾട്ട് വരുമായിരിക്കും"

"രണ്ടാമത്തെ ആളോ".

"വയസ്സായ ഒരു അനാഥസ്ത്രീ. അല്പം സൈക്കോസിസ് ഉണ്ടെന്നതൊഴിച്ചാൽ വേറെ കുഴപ്പമൊന്നും ഇല്ല. വൈലെന്റ് അല്ല, വെറുതെ ഇരുന്നു എന്തൊക്കെയോ സംസാരിക്കും. HIV പോസിറ്റീവ് ആയി ഒരെട്ടുപത്ത്‌ കൊല്ലം ആയിക്കാണും. ഇപ്പോൾ മുഴുവനായും കിടപ്പായി, ബെഡ് സോർസും ഉണ്ട്. ഇന്നലെ മുതൽ അൺകോൺഷ്യസ്. നല്ല ബുദ്ധിമുട്ടാ നേഴ്‌സുമാർക്ക്. സാറിനറിയാലോ, ഇവർക്കൊക്കെ ഇത്രയും ഹെല്പ് കിട്ടുന്നത് തന്നെ കർത്താവിന്റെ കരുണ".

"ക്വാർട്ടേഴ്‌സ് ഞാൻ ഒഴിഞ്ഞു. അതെല്ലാം ക്ലീൻ ചെയ്തു ഇന്നലെ റെഡിയാക്കി. ഫുള്ളി ഫർണിഷ്ഡ്, സാറിനു എപ്പോൾ വേണമെങ്കിലും മൂവ് ഇൻ ചെയ്യാം പാകത്തിലാണിപ്പോൾ. പകലൊരു സെർവന്റ് വന്ന് അടിച്ചു വൃത്തിയാക്കി ഭക്ഷണമുണ്ടാക്കും. തുണിയൊക്കെ കഴുകിയിടും. കൂലിയൊക്കെ ചീപ്പാ, എല്ലാം സോമൻ പറയും".

"മാത്യു എന്നാ തിരിച്ചു പോണേ".

"ഞാനിന്നു രാത്രി ട്രെയിനിന് കോട്ടയം പോകും. ഉച്ചകഴിഞ്ഞു ഞാൻ വന്നു സാറിനെ കാണാം. സാറിപ്പോൾ ടയേർഡ് അല്ലെ. ഇന്നെന്തായാലും അറ്റെൻഡൻസ് സൈൻ ചെയ്തു പോയി റസ്റ്റ് എടുത്തോളൂ. ഇവിടെ ഞാൻ നോക്കിക്കോളാം. ഇവിടുന്നു പതിനഞ്ചു മിനിറ്റെ ഉള്ളു ക്വാർട്ടേഴ്സിലേക്ക്. അവിടെ ഔട്ട് ഹൗസിലാ ഡ്രൈവർ സോമൻ. സാറിനെന്തു വേണമെങ്കിലും അവനോട് പറഞ്ഞാൽ മതി".
 
"സോമന്റെ നാടെവിടെയാ". സ്റ്റാഫിനെ എല്ലാം പരിചയപ്പെട്ടു ജീപ്പിൽ കയറുമ്പോൾ സോമനോട് വെറുതെ കുശലം ചോദിച്ചു.

"കാസർഗോഡാ സാറേ. അമ്മക്ക് വയ്യാത്തോണ്ട് ഭാര്യ അമ്മടെ അടുത്താ. എന്താ ഇവിടുത്തെ ഒരു ചൂട്. പാലക്കടല്ലേ, പോരാത്തേന് ഈ മീനാക്ഷിപുരം തമിഴ്‌നാട് ബോർഡറും. പക്ഷെ സാറിന് എ.സിയും സോളാറും ഉള്ളോണ്ട് ചൂടറിയില്ല.

ക്വാർട്ടേഴ്സിന്റെ ഗേറ്റ് തുറക്കാൻ വണ്ടി നിർത്തിയപ്പോഴാണ് പുറത്തു ശ്രദ്ധിച്ചത്. വലിയ ഒരു പറമ്പിൽ അത്യാവശ്യം വലിപ്പമുള്ള ഒരു കെട്ടിടം. മുറ്റത്തു മനോഹരമായ പൂന്തോട്ടം. എല്ലാം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. 

"സാറിനു കുളിക്കാൻ ചൂടുവെള്ളം വേണോ. ഗീസർ ഞാൻ ഓൺ ചെയ്യാം"

"ഉഷ്ണം ഉഷ്ണേന ശാന്തി എന്നാണോ സോമൻ ഉദ്ദേശിച്ചേ". അതുകേട്ടു സോമൻ നിഷ്കളങ്കമായി പൊട്ടിച്ചിരിച്ചു പറഞ്ഞു. "സാറൊരു ഫലിതപ്രിയനാണല്ലോ".

"കുറച്ചു കഴിഞ്ഞു നമുക്കൊരു ഡ്രൈവ് പോയാലോ. നാടൊക്കെ ഒന്ന് കാണാല്ലോ".

"സാറ് കുളിച്ച്, ഊണ് കഴിഞ്ഞു ഒന്ന് റെസ്ററ് എടുക്കുന്നത് നല്ലതാ. വൈകീട്ട് കാപ്പി കുടിച്ചു നമുക്കിറങ്ങാം. അപ്പോഴേക്കും വെയിലിനൊരു അറുതി വരും". പെട്ടി തുറന്നു സാധനങ്ങൾ അടുക്കി വെക്കാൻ സഹായിക്കുന്നതിനിടയിൽ സോമൻ പറഞ്ഞു. 

"മാത്യുസാറ് വൈകീട്ട് കഴിക്കാനുണ്ടാവും എന്ന് പറഞ്ഞു, അദ്ദേഹത്തിന് ചപ്പാത്തിയും, ചിക്കൻ കറിയും ആണിഷ്ടം. സാറിനെന്താ രാത്രിക്കു വേണ്ടേ. ചപ്പാത്തിയോ, ചോറോ, അതോ ടിഫിനോ? ".  വൈകീട്ട് ജീപ്പിൽ കയറുമ്പോൾ സോമൻ ചോദിച്ചു.

"ചപ്പാത്തിയും, വെജിറ്റബിൾ കറിയും മതി എനിക്ക്".

"കടയിൽ ഞാൻ വിളിച്ചു പറയാം, നമ്മൾ തിരിച്ചു വരുമ്പോഴേക്കും റെഡിയാവും. നമുക്ക് മീങ്കര ഡാമിൽ പോയാലോ ആദ്യം. മലമ്പുഴ പോലെ തിരക്കൊന്നും ഇല്ലാത്ത സ്ഥലം. ഒറ്റക്കിരിക്കാൻ നല്ല രസാണ്. ഞാൻ ചിലപ്പോൾ പോവും. അവിടെ ഇരിക്കുമ്പോൾ എനിക്ക് വിഷമാവും, നാടോർമ്മ വരും".

"ആയിക്കോട്ടെ, വർഷങ്ങൾക്കു മുൻപ് നെയ്യാർ ഡാമിൽ പോയതാ. ആളുകൾ ധാരാളം ഉണ്ടായിരുന്നോണ്ട് ഇഷ്ടായില്ല".

പണ്ടുണ്ടായിരുന്ന നെൽപ്പാടങ്ങൾ മിക്കതും പറമ്പുകളാക്കി മാറ്റിയിരിക്കുന്നു... തെങ്ങും, പനയും നിറഞ്ഞ പറമ്പുകൾ. പാലക്കാടു നിന്നാണ് കേരളത്തിലെ ഷാപ്പുകളിൽ ഏറ്റവും കൂടുതൽ കള്ള് എത്തുന്നതെന്ന് ആരോ പറഞ്ഞു കേട്ടിരുന്നു. കേരളത്തിന്റെ ഒരു നെല്ലറ, കള്ളറ ആയി കണ്ടപ്പോൾ വിഷമം വന്നു. വലിയ പറമ്പുകൾ എല്ലാം ടെറസ് വീടുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. എല്ലാം മാറി, ഇവിടം വിട്ടിട്ടു നാല്പത്തിയഞ്ചിലേറെ വർഷങ്ങൾ കഴിഞ്ഞു എന്ന് വിശ്വസിക്കാനേ കഴിഞ്ഞില്ല മുരുകന്. പഠിച്ച സ്കൂളിന് മുന്നിലെത്തിയപ്പോൾ ജീപ്പ് നിർത്തി ചുറ്റും നടന്നു. പണ്ടത്തെ 6B യിൽ കയറി അവസാനത്തെ ബെഞ്ചിലിരുന്നപ്പോൾ ഓർമ്മകൾ പലതും മിന്നിമായാൻ തുടങ്ങി. അവസാനം കരച്ചിൽ വന്നപ്പോൾ എണീറ്റു. 

രാത്രി മാത്യു പോയി, പത്രം എടുത്തു ഉമ്മറത്തെ ചാരുകസാരയിൽ കിടന്നു വായന തുടങ്ങി. മുഴുവൻ വാർത്തയും രാഷ്ട്രീയം തന്നെ. മനസ്സിനെന്തോ ഒരു വല്ലായ്മ. പത്രം മടക്കി വെച്ചപ്പോൾ പഴയ കാലത്തേക്ക് മനസ്സ് പോയി.

മുരുകൻ ജനിച്ച ശേഷം തമിഴ്നാട്ടിൽ നിന്നും മീനാക്ഷിപുരത്തേക്കു വന്നതായിരുന്നു അപ്പനും അമ്മയും. ചെറിയ ഒരു കുടിലാണെങ്കിലും സന്തുഷ്ട കുടുംബം. അപ്പന് കള്ളുചെത്തായിരുന്നു. രാവിലെ അഞ്ചുമണിക്ക് പോകും ചെത്താൻ. അരക്കു പുറകിൽ കുരുമിയും (നെയ്യ് നിറച്ച പോത്തിന്റെ കാലെല്ല്, പൂക്കുല അടിച്ചു മയപ്പെടുത്താൻ ഉപയോഗിക്കുന്നു), ചെത്തുകത്തിയും, ഓലക്കത്തിയും, ചെത്തുചെളി നിറച്ച ചിരട്ടയും, വലതു വശത്ത് തൂങ്ങിക്കിടക്കുന്ന കുടുക്കയും (കള്ളുകലം) കെട്ടി പോകുന്ന നടത്തം കാണാൻ മുരുകനും എണീക്കും അപ്പന്റെ കൂടെ. അപ്പൻ നടക്കുമ്പോൾ അരക്കു ചുറ്റും എല്ലാം ഉരഞ്ഞുരഞ്ഞു പല ശബ്ദങ്ങൾ കേൾക്കാം. എല്ലാ വർഷവും നാവോറു പാടാൻ വരുന്ന അമ്മിണി കുറത്തിയെയും, രാമൻ കുറവനെയും ഓർമ വരും. അതിനൊപ്പം പുള്ളോക്കുടത്തിന്റെയും, വീണയുടെയും സംഗീതവും. അവര് വരുമ്പോഴെല്ലാം മുരുകന് വേണ്ടി നാവോറു പാടിക്കും അമ്മ. പിന്നെ എപ്പോഴോ അവർ വരാതെയായി. "മരിച്ചു പോയോ എന്തോ..", അമ്മ ഒരിക്കൽ പറഞ്ഞത് മുരുകൻ ഓർത്തു.

രാവിലെ കഞ്ഞിയുണ്ടാക്കിത്തന്ന് അമ്മ പാടത്തു പണിക്കു പോകും. മുരുകൻ സ്കൂളിലേക്കും. സ്കൂളിൽ പോകുന്നത് രസമാണവന്. ക്ലാസ്സിൽ ഒന്നാമനായതുകൊണ്ടു ടീച്ചർമാരുടെ കണ്ണിലുണ്ണിയായിരുന്നു. സ്കൂളിൽ ഗോതമ്പുപ്പുമാവായിരുന്നു ഉച്ചക്കെന്നും. മേരി ചേടത്തിയാര് ഉണ്ടാക്കുന്ന ആ ഉപ്പുമാവിന്റെ സ്വാദ് ഇപ്പോഴും നാവിലുണ്ട്. പലപ്പോഴും വിളമ്പാൻ സഹായിക്കും, ഉപ്പുമാവ് ബാക്കി വന്നാൽ ചേടത്തിയാര് അത് പൊതിഞ്ഞു കൊടുക്കും, രാത്രി കഴിക്കാൻ.

നാലാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയപ്പോഴാ ആദ്യമായി അവനൊരു സമ്മാനം കിട്ടുന്നേ. പഞ്ചായത്തിൽ നിന്നും അമ്പതു രൂപയും ഒരു ഹീറോ പേനയും. മെമ്പറുടെ കയ്യിൽ നിന്നും ആ സമ്മാനം അഭിമാനത്തോടെ വാങ്ങുമ്പോൾ അപ്പൻ ആരോടോ പറയുന്നതു കേട്ടു, "അവൻ നന്നാവും, വലിയ ഉയരങ്ങളിൽ എത്തും". ബ്രൗൺ നിറമുള്ള, ഗോൾഡ് ക്യാപ്പോടു കൂടിയ ആ പേന അവനൊരിക്കലും ഉപയോഗിച്ചില്ല, സൂക്ഷിച്ചെടുത്തു വെച്ചു, ഒരു നിധി പോലെ.

യു.പി സ്കൂളിൽ പഠിക്കുമ്പോൾ പുതിയ ഒരു ടീച്ചർ സ്ഥലം മാറി വന്നു. ഉയരം കുറഞ്ഞു വെളുത്ത് കാണാൻ ചന്തമുള്ള രാധടീച്ചർ. ഭർത്താവിന് ചിറ്റൂർക്കു സ്ഥലം മാറ്റം. തെക്കെവിടെയോ ആയിരുന്നു അവരുടെ നാട്. മധ്യവയസ്കയായിട്ടും കുട്ടികളില്ലാതിരുന്ന ടീച്ചറിനു മുരുകൻ മകനായി. സമയം കിട്ടുമ്പോഴൊക്കെ ടീച്ചറുടെ കൂടെ ഉണ്ടാവും അവൻ. അവരുടെ ശിക്ഷണത്തിൽ മുരുകൻ സ്കൂളിൽ ഒന്നാമനായി തന്നെ തുടർന്നു. 

കൂട്ടുകാരുടെ കൂടെ കുറ്റിയും കോളും കളിച്ചും, സൈക്കിൾ ടയർ ഉരുട്ടി പിന്നാലെ ഓടിയും, അമ്മയെ അടുക്കളയിൽ സഹായിച്ചും മിടുക്കനായി വളർന്നു മുരുകൻ. അങ്ങിനെയിരിക്കെ ഒരു ദിവസം ക്ലാസ് കഴിഞ്ഞു വരുമ്പോൾ ആരും വീട്ടിൽ ഇല്ല. അടുത്ത വീട്ടിലെ അമ്മയാണ് പറഞ്ഞെ, അപ്പൻ തെങ്ങിൽ നിന്നും വീണ കാര്യം. മാസങ്ങൾക്കു ശേഷം വീട്ടിൽ വന്നപ്പോൾ അറിഞ്ഞു, അരക്കു താഴെ തളർന്ന അപ്പൻ ഇനിയൊരിക്കലും നടക്കില്ല്യാന്ന്. 

അമ്മ പണിക്കുപോയി കൊണ്ടുവരുന്ന പൈസ അച്ഛന്റെ മരുന്നിനു പോലും തികയാതായപ്പോൾ വീട്ടിൽ പട്ടിണി സ്ഥിരമായി. അമ്മയുടെ കരച്ചിലും, അപ്പന്റെ ദേഷ്യം വരുമ്പോഴുള്ള അലർച്ചയും തുടങ്ങുമ്പോൾ അവൻ വീട്ടിൽ നിന്നിറങ്ങും, പഠിക്കാനുള്ള താല്പര്യവും കുറഞ്ഞു വന്നു. ഒരു ദിവസം അടുത്ത വീട്ടിലെ രാജമാമൻ വന്ന് അമ്മയോട് കുറെ സംസാരിച്ചു. അന്ന് അപ്പനും അമ്മയും തമ്മിൽ ഭയങ്കര വഴക്കായി. അപ്പൻ കരയുന്നതാദ്യമായിട്ടാണ് അവൻ കണ്ടത്.

അന്ന് വൈകീട്ട് രാജമാമന്റെ കൂടെ അമ്മ ഉടുത്തൊരുങ്ങി പോയി വരുമ്പോൾ രാത്രി വളരെ വൈകിയിരുന്നു. പിന്നീടുള്ള രാത്രികളിൽ ഇതൊരു പതിവായി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മയെ കൊണ്ട് പോകാൻ അപരിചിതർ പലരും കാറുമായി വന്നുതുടങ്ങി. അമ്മയുടെ കയ്യിൽ പൈസ വന്നു, ചോർന്നൊലിക്കുന്ന, ഓലമേഞ്ഞ വീട് ആസ്ബസ്റ്റോസ് ആക്കി, മുരുകന് പുതിയ വസ്ത്രങ്ങൾ വാങ്ങി, അപ്പന്റെ അലർച്ചയും, സംസാരവും നിന്നു. പക്ഷെ അപ്പന്റെ കണ്ണുകൾ എപ്പോഴും നിറഞ്ഞിരുന്നു. ഒരു ദിവസം അപ്പൻ മരിച്ചു, അമ്മ വിഷം കൊടുത്തു  കൊന്നെന്നായിരുന്നു നാട്ടിൽ പറഞ്ഞു കേട്ടത്.

കുറച്ചു കാലം കഴിഞ്ഞപ്പോൾ, മുരുകനൊരു പെങ്ങൾ ജനിച്ചു. കറുത്ത നിറമാണെങ്കിലും  കുഞ്ഞനിയത്തിയെ ജീവനായിരുന്നു അവന്. അമ്മയില്ലാത്ത രാത്രികളിൽ അനിയത്തിയായി അവന്റെ കൂട്ട്. താമസിയാതെ അനിയത്തിക്ക് വിട്ടുമാറാത്ത പനി തുടങ്ങി. ആസ്പത്രിയിൽ കൂടെ കൂടെ കൊണ്ട് പോയെങ്കിലും അനിയത്തി അധികകാലം ജീവിച്ചില്ല, മുരുകൻ വീണ്ടും ഒറ്റക്കായി.

പിന്നീട് വിട്ടുമാറാത്ത പനി അമ്മയെയും കൊണ്ട് പോയപ്പോൾ മുരുകൻ സ്കൂളിൽ പോക്ക് നിർത്തി. ചെറിയ പണികളെടുത്തും, അടുത്ത വീടുകളിൽ നിന്നു കിട്ടിയ ഭക്ഷണം കഴിച്ചും കുറച്ചു കാലം ജീവിച്ചു. പക്ഷെ പതുക്കെ പതുക്കെ ആളുകൾ അവനെ ഒഴിവാക്കാൻ തുടങ്ങി. ഒരു ദിവസം റോഡിലൂടെ നടന്നു വരുമ്പോൾ ആരോ കല്ലെടുത്തെറിഞ്ഞു തല പൊട്ടിച്ചു. രക്തം വാർന്നൊലിക്കുന്ന അവന്റെ അടുത്തുവരാതെ നിന്ന ആൾക്കൂട്ടത്തിലാരോ പറയുന്നതു കേട്ട് ഒന്നും മനസ്സിലാവാതെ പാവം പൊട്ടിക്കരഞ്ഞു. "അമ്മയും, പെങ്ങളും എയ്ഡ്സ് വന്നാ ചത്തെ. അടുത്ത് പോണ്ട, അവനും അതുണ്ടാവും". 

പിറ്റേ ദിവസം രാധ ടീച്ചർ അവനെ കാണാനെത്തി, കൂടെ രണ്ടു കന്യാസ്ത്രീകളും. ടീച്ചർക്ക് ബന്ധുക്കൾ ആരും ഇല്ലെന്നും, ഇവരുടെ  അനാഥാലയത്തിലാണ് വളർന്നെതെന്നും പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. അവരുടെ കൂടെ പോകാൻ ടീച്ചർ നിർബന്ധിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ അവൻ സമ്മതിച്ചു. സൂക്ഷിച്ചുവെച്ചിരുന്ന ഹീറോ പേന ടീച്ചർക്ക് ഓർമക്കായി നൽകി അവൻ എന്നെന്നേക്കുമായി ആ നാട് വിട്ടു.

"സാറെന്താ ഉമ്മറത്തു കിടന്നു സ്വപ്നം കാണാണോ. അകത്തു പോയ്ക്കോളു സാറേ. ഇവിടെ കിടന്നു ജലദോഷം വരേണ്ട". മാത്യുവിനെ യാത്രയാക്കി തിരിച്ചുവന്ന സോമന്റെ ശബ്ദം കേട്ടപ്പോൾ വെറുതെ ഒന്ന് ചിരിച്ചു.

"ആ പ്രാന്തത്തിത്തള്ള രാത്രി മരിച്ചു സർ, അറ്റൻഡർ ആണ് ആദ്യം ശ്രദ്ധിച്ചേ...". ഒരു ദിവസം രാവിലെ ഓഫീസിൽ എത്തിയപ്പോൾ നേഴ്സ് ഓടിവന്നു പറഞ്ഞു. കുറെ കഴിഞ്ഞപ്പോൾ പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. എഫ്. ഐ.ആർ തയ്യാറാക്കി ഒപ്പു വാങ്ങാൻ വന്ന പോലീസ്‌കാർ തുരുമ്പിച്ച ഒരു ചെറിയ പെട്ടി മേശയിൽ വെച്ചു. 

"ആ തള്ളേടെ ഭാണ്ഡത്തിൽ കുറച്ചു കീറത്തുണിയും, ഈ പെട്ടിയും മാത്രമേ ഉള്ളു. സാറിന്റെ മുന്നിൽ വെച്ച് വേണം പെട്ടി തുറക്കാൻ. തോമാസേ സൂക്ഷിച്ചു തുറക്കണേ, കൈ മുറിഞ്ഞാൽ ടി.ടി എടുക്കേണ്ടി വരും". അത് കേട്ടപ്പോൾ മുരുകനും വന്നു ചിരി. പക്ഷെ തോമസ് പെട്ടി തുറന്നപ്പോൾ മുരുകന്റെ മനസ്സൊന്നു പിടഞ്ഞു. അതിനകത്തു പൊട്ടിപൊളിഞ്ഞ ഒരു ബ്രൗൺ ഹീറോ പേന.

"ക്ലെയിം ചെയ്യാൻ ബന്ധുക്കൾ ആരും ഇല്ലാത്ത സ്ഥിതിക്ക് ബോഡി മെഡിക്കൽ കോളേജിലേക്കയക്കാം അല്ലെ സാർ. ആംബുലൻസിനു ഫോൺ ചെയ്യട്ടെ".  പോലീസുകാരൻ ചോദിച്ചു.

"വേണ്ട..". 

എന്ത് ചെയ്യണമെന്നറിയാതെ പതറി നിൽക്കുന്ന പോലീസുകാരോട് പതിഞ്ഞ ശബ്ദത്തിൽ  മുരുകൻ പറഞ്ഞു. "ബന്ധുക്കളുടെ കോളത്തിൽ എന്റെ പേരെഴുതിക്കോളൂ.."
 

Sunday, June 25, 2023

കരി പുരണ്ട ജീവിതങ്ങൾ


"യാത്രക്കാരുടെ ശ്രദ്ധക്ക്... കന്യാകുമാരിയിൽ നിന്നും ബോംബെയിലേക്ക് പോകുന്ന ട്രെയിൻ നമ്പർ ഒന്ന്, ആറ്, മൂന്ന്, എട്ട് ജയന്തി ജനത എക്സ്പ്രസ്സ് അല്പസമയത്തിനുള്ളിൽ ഒന്നാം നമ്പർ പ്ലാററ്ഫോമിൽ വന്നു ചേരുന്നതാണ്.... കൃപയാ ധ്യാൻ ദീ ജിയെ.....".  പ്ലാറ്റ്ഫോമിലെ ബെഞ്ചിലിരുന്ന് മയങ്ങിയ മനു അനൗൺസ്‌മെന്റ് കേട്ട് ചാടി എണീറ്റു. ട്രെയിൻ വന്നു നിന്നപ്പോൾ എയർബാഗ് എടുത്തു കയറി സീറ്റിൽ ഇരുന്നു.  

"യാത്രക്കാരുടെ ശ്രദ്ധക്ക്...", ട്രെയിൻ നീങ്ങാനുള്ള അനൗൺസ്‌മെന്റ് വീണ്ടും. വിസിലടിച്ച്, പച്ചക്കൊടി കാട്ടി ഗാർഡ് ബോഗിയിൽ കയറിയതും കിതച്ചു കിതച്ചു ട്രെയിൻ നീങ്ങാൻ തുടങ്ങി. കംപാർട്മെന്റിൽ തീരെ തിരക്കില്ല, ചുറ്റുമുള്ള സീറ്റുകൾ എല്ലാം ഒഴിഞ്ഞു കിടക്കുന്നു. പുറത്തു ചെറിയ ചാറ്റൽ മഴയും, അല്പം തണുപ്പും. എന്തായാലും അടുത്ത സ്റ്റേഷനിൽ ആളുകൾ വരുന്നത് വരെ ഒന്ന് കൂടെ മയങ്ങാം, മനു മനസ്സിൽ കരുതി. റ്റി.റ്റി.ആർ വന്നു ടിക്കറ്റ് ചെക്ക് ചെയ്തു കഴിഞ്ഞപ്പോൾ എയർബാഗ് ജനാലയുടെ അടുത്തേക്ക് നീക്കി, നീണ്ടു നിവർന്നു കിടക്കാൻ തയ്യാറായി. 

ട്രെയിനിന്റെ പുറത്തു നോക്കിയിരിക്കാൻ മനുവിന് പണ്ടേ ഇഷ്ടമാണ്. പലതരം കാഴ്ചകൾ, അവയെല്ലാം അതിവേഗത്തിൽ പുറകിലേക്കോടുന്നു. ട്രെയിനിന്റെ സൈഡിലുള്ള, റോഡിലോടുന്ന ബസിനെ ഓവർടേക്ക് ചെയ്ത് ട്രെയിൻ മുന്നിലേക്ക് കുതിച്ചു പായുന്നു. വീടുകളും, പാടങ്ങളും, കടകളും, മനുഷ്യരുമെല്ലാം നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകുന്നു. എല്ലാം കാഴ്ചകളും സെക്കൻഡുകൾ മാത്രം. ഒരിക്കലും ബോറടിക്കാത്ത കാഴ്ചകൾ. പെട്ടെന്നാണ് റോഡരികിലുള്ള ഒരു ബോർഡ് മനുവിന്റെ ശ്രദ്ധയിൽ പെട്ടത്, "ത്രിവേണി ഡയമണ്ട് കട്ടിങ് ആൻഡ് പോളിഷിംഗ്". എന്തുകൊണ്ടോ ആ ബോർഡ് മനസ്സിൽ തങ്ങി. മഴ ശക്തിയായപ്പോൾ ഗ്ലാസ് അടച്ചു മനു കിടന്നു. കണ്ണടച്ചപ്പോഴൊക്കെ ആ ബോർഡ് കണ്മുൻപിൽ കണ്ടു മനു. പതുക്കെ കുട്ടിക്കാലത്തെ ഓർമ്മകൾ മനസ്സിൽ മിന്നിമാഞ്ഞു.

മദ്ധ്യകേരളത്തിലെ ഒരു ഗ്രാമത്തിലായിരുന്നു മനു ജനിച്ചത്. നാട്ടിലെ ദേവീക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള പാടം കഴിഞ്ഞ്, മണ്ണുപാത കയറിച്ചെല്ലുമ്പോൾ കാണുന്ന പടിപ്പുരയും നാലുകെട്ടും. പണ്ട് നാട്ടിൽ കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന പ്രശസ്തമായ ഒരു  നായർ തറവാട്. അറുപതുകളിലെ ഭൂമിപരിഷ്കരണ നിയമം ആ കുടുംബത്തെ കുത്തുപാളയെടുപ്പിച്ചിരുന്നു. ഇപ്പോൾ അവശേഷിക്കുന്നത് അഞ്ചു പറക്കു പാടവും, ഒരേക്കർ പറമ്പും മാത്രം. ദാരിദ്ര്യം മൂത്ത് ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോൾ വീട്ടിലെ കാരണവർ, മനുവിന്റെ മുത്തച്ഛൻ, സ്വന്തമായി കൃഷി ചെയ്യാൻ തുടങ്ങി. പണ്ട് കാര്യസ്ഥരും, മേലാളുമാരും സുലഭമായി ഉണ്ടായിരുന്ന ആ വീട്ടിൽ കാരണവരും, ഭാര്യയും, മൂന്നു പെൺമക്കളും മാത്രം. മൂത്ത മകളായിരുന്നു മനുവിന്റെ അമ്മ. അമ്മയുടെ താഴെ ഒരു സഹാദരനുണ്ട്, മനുവിന്റെ അമ്മാമ, ശിവരാമൻ.

പട്ടിണിയായിട്ടും കാരണവരുടെ പഴയ പിടിവാശിക്കും, ദുരഭിമാനത്തിനും ഒരു കുറവും വന്നില്ല. ആ പിടിവാശിയെല്ലാം മകൻ ശിവരാമനും കിട്ടിയിട്ടുണ്ടെന്നു പറയുന്നതിൽ യാതൊരു അതിശയോക്തിയും ഉണ്ടായിരുന്നുമില്ല. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് പട്ടാളത്തിൽ ചേരണമെന്ന് പറഞ്ഞപ്പോൾ കാരണവർ എതിർത്തു. ഇന്ത്യ, പാക്കിസ്ഥാൻ യുദ്ധം നടക്കുന്ന കാലത്ത്, മരിച്ചാൽ തനിക്കു ക്രിയ ചെയ്യേണ്ട ഒരേ ഒരു മകനെ നഷ്ടപ്പെടാൻ ഏതച്ഛനാണ് ആഗ്രഹിക്കുക. വഴക്കു മൂത്തപ്പോൾ കാരണവർ മകനെ തല്ലി, മകൻ തിരിച്ചും. അന്ന് കാരണവർ മകനെ ശപിച്ചു, "നീ ഒരിക്കലും നേരെയാവില്ലടാ തന്തേത്തല്ലി, ഇനി എനിക്കിങ്ങനെ ഒരു മകനില്ല". അതോടെ ശിവരാമൻ നാട് വിട്ടു. ബോംബെയിലേക്ക് കള്ളവണ്ടി കയറിപ്പോയി എന്നാണു പിന്നീടറിഞ്ഞത്. പിടിവാശിയൊക്കെ പുറത്തു കാണിച്ചെങ്കിലും, കാരണവരുടെ മനസ്സ് നീറുകയായിരുന്നു മകനെക്കുറിച്ചോർത്ത്.   

വർഷങ്ങൾ കഴിഞ്ഞപ്പോൾ കാരണവരുടെ കൃഷിയൊക്കെ മെച്ചപ്പെട്ടു. പശുക്കളും, പോത്തും, മൂരിയുമൊക്കെ തൊഴുത്തിൽ നിറഞ്ഞു. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു, മകൾക്കൊരു ആൺകുഞ്ഞു പിറന്നു, മനു. പതുക്കെ പതുക്കെ മനു കാരണവരുടെ മകനായി, എവിടെയും മുത്തച്ഛന്റെ കയ്യാളായി മനു ഉണ്ടാകും. പാടത്ത് കന്നിനെ പൂട്ടാനും, ഞവരി വലിക്കാനും, പറമ്പിൽ തേവാനും, തിരിക്കാനും, ഞാറു നടാനും, കൊയ്യാനും, മെതിക്കാനും, മോട്ടോറിന്റെ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഫുട്-വാൽവ് മാറ്റാനും, സൈക്കിൾ പഞ്ചറടക്കാനും, എഴുത്താണി വെച്ച് പനയോലയിൽ എഴുതാനും ഒക്കെ മുത്തച്ഛൻ മനുവിനെ പഠിപ്പിച്ചു. നാട്ടിലെ കുട്ടികളിൽ മനുവിന് മാത്രമേ മലയാളം പഴയ ലിപികളും, അക്കങ്ങളും എഴുതാനും, പഞ്ചാംഗം വായിക്കാനും അറിയുമായിരുന്നുള്ളു.  മനുവിന്റെ കഴിവിൽ അഭിമാനിച്ച മുത്തച്ഛൻ എല്ലാവരോടും പറയും, മനു സ്വന്തം മകനാണെന്ന്.

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചും, കുളത്തിൽ തോർത്ത് വെച്ച് കൊച്ചു മീനുകളെ പിടിച്ചും, നെൽക്കതിരുകളിലെ മഞ്ഞുതുള്ളികൾ കൈകൊണ്ടു തട്ടിത്തെറിപ്പിച്ചും, മഴ പെയ്യുമ്പോൾ ചേമ്പിന്റെ ഇല മുറിച്ച് തലയിൽ വെച്ച് പുറത്ത് ഓടി നടന്നും, വണ്ടിനെ പിടിച്ചു ഒഴിഞ്ഞ തീപ്പെട്ടികൂടിൽ ഇട്ടു ആകാശവാണിയിലെ ചലച്ചിത്രഗാനങ്ങൾ കേൾക്കുന്നതായി അഭിനയിച്ചും മനു വലുതായി. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുത്തച്ഛനാണ്‌ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചെ, മുത്തച്ഛന്റെ പഴയ സൈക്കിളിൽ. സീറ്റിൽ ഇരുന്നാൽ പെഡൽ എത്താത്തത് കൊണ്ട് ഫ്രെയിമിന്റെ ഇടയിലൂടെ കാലിട്ടാണ് മനു പഠിച്ചത്. ഒരു ദിവസം സൈക്കിളിലിൽ നിന്നും വീണപ്പോൾ മുത്തച്ഛൻ ഓടി വന്നു വാരിയെടുത്ത്, മുറിഞ്ഞ നെറ്റിയിൽ കമ്മ്യൂണിസ്റ്റുപച്ച പിഴിഞ്ഞ് നീരൊഴിച്ചു. വാവിട്ടു കരഞ്ഞ മനുവിന്റെ തലയിൽ തലോടി മുത്തച്ഛൻ പറഞ്ഞു, "സാരമില്ല മോനെ, വേഗം മാറാനല്ലേ..". മുത്തച്ഛന്റെ കണ്ണ് നിറഞ്ഞതു മനു കണ്ടു.

മൂന്നിൽ പഠിക്കുമ്പോഴാ അമ്മാമയെ കാണുന്നെ, എട്ടു വർഷങ്ങൾക്കു ശേഷമുള്ള ആദ്യത്തെ വരവ്. മദ്യപിച്ച് ലക്ക് കേട്ട് വന്ന് ആരോടും മിണ്ടാതെ കുടന്നുറങ്ങി. പിറ്റേന്ന് ബോധം വന്നപ്പോൾ പെട്ടി തുറന്നു ഒരു വലിയ പൊതി നാരങ്ങസത്ത് മിഠായി മനുവിന് നീട്ടി. പച്ചയും, മഞ്ഞയും, നീലയും, ഓറഞ്ചും നിറങ്ങളിലുള്ള അവയുടെ സ്വാദ് മനുവിനൊരിക്കലും മറക്കാൻ  കഴിഞ്ഞില്ല.

വളരെ പെട്ടെന്ന് അമ്മാവനും, മനുവും കൂട്ടായി. വാലായി അമ്മാമന്റെ കൂടെ എപ്പോഴും പോകും. ക്രിക്കറ്റിൽ ബൗൾ ചെയ്യാൻ പഠിപ്പിച്ചത് അമ്മാമയായിരുന്നു. ഇടത്തെ കൈമുട്ടിന്റെ ദിശയിലാണു ബൗൾ ചെയ്‌താൽ പന്ത് സഞ്ചരിക്കുക എന്ന സത്യം അമ്മാമയാണ് മനസ്സിലാക്കി കൊടുത്തേ. പിന്നീട് മനു നാട്ടിൽ അറിയപ്പെടുന്ന ബൗളർ ആയി മാറി.

പലപ്പോഴായി അമ്മാമ സ്വന്തം കഥ പറഞ്ഞു. ബോംബെയിലേക്ക് കള്ളവണ്ടി കയറി കുറേക്കാലം അലഞ്ഞു നടന്നു, ജോലിയൊന്നും കിട്ടാതെ. ഭക്ഷണത്തിനു പോലും ഇരക്കേണ്ടി വന്ന ഒരു കാലഘട്ടം. ആയിടക്കാണ് ഒരു ഗുജറാത്തി സേട്ടിനെ പരിചയപ്പെടുന്നെ, സൂറത്തിൽ നിന്നും ഡയമണ്ട് ബോംബയിൽ കൊണ്ടുവന്നു വിൽക്കുന്നയാൾ. അയാളുടെ കൂടെ കൂടി ഡയമണ്ട് പോളിഷ് ചെയ്യുന്ന പണി പഠിച്ചു. എല്ലാവരും ദിവസം ഇരുപത്തഞ്ചു രൂപ ഉണ്ടാക്കുമ്പോൾ, നൂറ്റമ്പത് രൂപയുണ്ടാക്കുന്ന നല്ല തൊഴിലാളിയായി. കൈ നിറയെ പൈസ വന്നപ്പോൾ ചീത്ത ശീലങ്ങളും പഠിച്ചു; കുടിയും, സിഗരറ്റ് വലിയും പിന്നെ വേറെ പലതും. കിട്ടുന്ന പൈസയൊക്കെ അപ്പോൾ തന്നെ ചിലവാക്കുന്നത് കൊണ്ട് കയ്യിൽ ഒന്നും നിൽക്കില്ല.

ആയിടക്ക് നാട്ടിൽ, കുടിൽ വ്യവസായമായി, ഡയമണ്ട് പോളിഷിംഗ് കമ്പനികൾ പൊങ്ങി വന്നു. അമ്മാമ നാട്ടിൽ ജോലിക്കു പോയിത്തുടങ്ങി. ശനിയാഴ്ചകളിൽ മനുവും അമ്മാവന്റെ കൂടെ കമ്പനിയിൽ പോകും. ഗാട്ടായിരുന്നു (diamond shaping) അമ്മാമ ചെയ്തത്. ഗണ്ടിക്കു (table) മുകളിൽ കറങ്ങുന്ന ശരം (polishing platform, a circular scaife). ഡയമണ്ട് കട്ടോടിയിൽ (polishing dops) പിടിപ്പിച്ച ശേഷം ശരത്തിന്റെ മുകളിൽ വെച്ച് പോളിഷ് ചെയ്യും. ആറു മുതൽ എട്ടു വരെ ആളുകൾ ഒരു ഗണ്ടിക്കു ചുറ്റുമിരുന്നായിരുന്നു പണി ചെയ്തത്. കൃത്യത അറിയാൻ ഐ-ഗ്ലാസ്സിലൂടെ (25x, single eye lens) നോക്കും. ഡയമണ്ടിന് 57 ചെത്തുണ്ട് (surfaces), ടോപ്പിൽ 8 പെയിൽ, 16 തറക്കോണി. ബോട്ടത്തിലും അതുപോലെ 24 എണ്ണം. കൂടാതെ എട്ടു സ്റ്റാറും (star), താഴെ ഒരു ടേബിളും ചേരുമ്പോൾ 57 ചെത്തായി. അമ്മാമയുടെ അടുത്ത് നിന്നും  മനുവും പഠിച്ചു "കല്ലൊര" (ഡയമണ്ട് പോളിഷിംഗ്).

കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അമ്മാമ ബോംബേക്കു തിരിച്ചു പോയി. പിന്നെ വന്നത് അഞ്ചു വർഷങ്ങൾക്കു ശേഷം. ആ വരവിൽ കുറെ പ്രത്യേകതകൾ ഉണ്ടായിരുന്നു. കള്ളുകുടിയും മറ്റു ചീത്ത ശീലങ്ങളും മുഴുവനായും നിർത്തി. മുത്തച്ഛന്റെയടുത്തുള്ള പിണക്കം മാറ്റി. എല്ലാവരും ഇഷ്ടപ്പെടുന്ന, എല്ലാവരെയും സ്നേഹിക്കുന്ന നല്ല മകനും, സുഹൃത്തും, ആങ്ങളയുമായി. പിന്നീട് തിരിച്ചു പോയതിനു ശേഷം വീട്ടിലേക്കു എഴുത്തും, മുത്തച്ഛനും അമ്മൂമ്മക്കും പൈസയുമൊക്കെ അയക്കാൻ തുടങ്ങി. മുത്തച്ഛൻ അമ്മാമ്മക്ക് പെണ്ണ് നോക്കാൻ തുടങ്ങിയത് ആയിടക്കാണ്. മനുവിനെയും കൂടെ കൂട്ടും എല്ലായ്പ്പോഴും. ഓരോ തവണയും മുത്തച്ഛൻ ചോദിക്കും, "മോനെ മനു, ഇന്ന് കണ്ട അമ്മായിയെ മോനിഷ്ടായോ...".

ഓണവും, വിഷുവും, തിരുവാതിരയുമൊക്കെ കടന്നു പോയി. ഒരു ദിവസം വീടിനടുത്ത കടയിലേക്കൊരു ഫോൺ കോൾ വന്നു. "ശിവരാമൻ മരിച്ചു, ഹാർട് അറ്റാക്ക് ആയിരുന്നു. കൂട്ടുകാരാ മുറിയിൽ ശവം കണ്ടെ. അതും രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷം. മണം വന്നു തുടങ്ങിയത് കൊണ്ട് ബോഡി കൊണ്ടുവരാൻ നിവൃത്തിയില്ല. ബോംബയിൽ തന്നെ ദഹിപ്പിക്കുകയെ വഴിയുള്ളു...". അത് കേട്ട മുത്തച്ഛൻ ബോധം കെട്ട് വീണു. പിറ്റേന്ന് മുത്തച്ഛന് ബോധം വരുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അതിനു ശേഷം ആരോടും മിണ്ടാതെ മുത്തച്ഛൻ വീട്ടിൽ തന്നെ ഇരിപ്പായി.  കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീടിന് പിന്നിലെ മാവിൽ ആ പാവം തൂങ്ങി മരിച്ചു.

ആരോ കാലിൽ തട്ടിയപ്പോൾ മനു ഉറക്കമുണർന്നു. വണ്ടി പാലക്കാടെത്തി, ആളുകൾ കയറുന്നു. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ഒരു ബാഗുമായി മനുവിന്റെ അടുത്ത സീറ്റിൽ വന്നിരുന്നപ്പോൾ, മനു ജനാലക്കടുത്തേക്കു മാറി. വണ്ടി നീങ്ങിതുടങ്ങിയതും അയാൾ മനുവിനെ നോക്കി ചിരിച്ചു. 

"എന്താ മോന്റെ പേര്..." അയാൾ കുശലാന്വേഷണത്തിന് തുടക്കമിട്ടു.

"മനു. എന്താ നിങ്ങളുടെ പേര്.."

"എന്റെ പേര് രാഘവൻ, കണ്ണൂരാ വീട്", അയാൾ പറഞ്ഞു.

"വയസ്സിനു മൂപ്പുള്ളതുകൊണ്ട് പേര് വിളിക്കാൻ ഇഷ്ടമില്ല, രാഘവേട്ടാ എന്നായാലോ.." 

"ആയിക്കോട്ടെ, എനിക്കും അതാ മോനെ ഇഷ്ടം.. ആരൊക്കെയുണ്ട് മോന്റെ വീട്ടിൽ..."

"അമ്മയും, അച്ഛനും പിന്നെ അമ്മൂമ്മയും..". കുശലാന്വേഷണം പതുക്കെ നീണ്ടു. കണ്ണൂരിനടുത്താണ് രാഘവേട്ടന്റെ വീട്. ഭാര്യയും, മൂത്തത് രണ്ടു പെൺമക്കളും, താഴെ ഒരു മകനും. ബോംബയിൽ ഒരു കമ്പനിയിൽ ഡ്രൈവർ ആയി ജോലി നോക്കുന്നു രാഘവേട്ടൻ. മൂന്നു മാസം കൂടുമ്പോൾ നാട്ടിൽ പോകും. പെണ്മക്കളുടെ കല്യാണം കഴിഞ്ഞിട്ടില്ല. മകൻ പ്രീഡിഗ്രി തോറ്റ് പണിയൊന്നും ഇല്ലാതെ തേരാ പാര നടത്തം മാത്രം. രാഘവേട്ടന് നല്ല വിഷമം ഉള്ളതു പോലെ തോന്നി മകന്റെ കാര്യങ്ങൾ പറയുമ്പോൾ. 

"മോൻ എവിടെക്കാ യാത്ര...".

"ബോംബയിലേക്കാ, ഒരു ഇന്റർവ്യൂവിന്. ഇപ്പോൾ പി.ജി റിസൾട്ട് കാത്തിരിക്കുന്നു..."

"ആദ്യമായാണോ ബോംബെക്ക്...". രാഘവേട്ടൻ ചോദ്യങ്ങൾ തുടർന്നു.

"അതെ, ആദ്യായിട്ടാ..."

"കോഫീ... കോഫി കോഫീ... ഖരം കോഫീ...", ശബ്ദം ബോഗിയിൽ മുഴങ്ങി.

"രണ്ടു കാപ്പി..." മനു പറഞ്ഞു. 

പൈസ കൊടുക്കാൻ മുതിർന്ന മനുവിനെ രാഘവേട്ടൻ തടഞ്ഞു. "വേണ്ട കുട്ടീ. നിന്റെ പൈസ അല്ലല്ലോ അത്. മാതാപിതാക്കളുടെ പൈസയല്ലേ. ഞാൻ കൊടുത്തോളാം..."

"എന്റെ പൈസ തന്നെയാ രാഘവേട്ടാ. ഞാൻ ചെറിയ ഒരു ജോലി ചെയ്യുന്നുണ്ട് നാട്ടില്".

"കുട്ടികളായാൽ അങ്ങിനെ വേണം. എന്റെ മോനെ കണ്ടില്ലേ, ഒരു നയാപൈസക്കു വകയില്ല...", രാഘവേട്ടന്റെ കണ്ണ് നിറഞ്ഞു.

കാപ്പി കുടിച്ച്, ഗ്ലാസ് പുറത്തേക്കു കളയാൻ ശ്രമിച്ചപ്പോൾ രാഘവേട്ടൻ ചിരിച്ചു. "കളയേണ്ട... അതുകൊണ്ടൊരു ആവശ്യമുണ്ട്".

പുറത്തിരുട്ടായി, ആളുകൾ കിടന്നപ്പോൾ ബാഗിൽ നിന്ന് ഒരു റമ്മിന്റെ കുപ്പിയെടുത്തു രാഘവേട്ടൻ.  "മോൻ കഴിക്കുമോ..."

"വല്ലപ്പോഴൊക്കെ..."

"എന്നാ വാ, നമുക്കൊരോന്നാടിക്കാം....". കുപ്പിയും, കാപ്പി ഗ്ലാസുകളും, വെള്ളവുമെടുത്ത് വാതിലിനടുത്തേക്കു നീങ്ങി.

അന്ന് രാത്രി, രാഘേവേട്ടൻ കൊണ്ട് വന്ന ഭക്ഷണം രണ്ടു പേരും കൂടെ കഴിച്ചു. ചോറും, കല്ലുമ്മക്കായ വറുത്തതും, കൊണ്ടാട്ടമുളകും, സാമ്പാറും, തൈരും, പപ്പടവും. ഇത്രയും സ്വാദുള്ള ഭക്ഷണം മനു അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ല. പിന്നെയുള്ള രണ്ടു ദിവസങ്ങളിൽ അവർ നല്ല കൂട്ടുകാരായി. 

എന്നാ മോൻ തിരിച്ച്..." ബോംബെ എത്താറായപ്പോൾ രാഘവേട്ടൻ ചോദിച്ചു.

"വരുന്ന ഞായറാഴ്ച, ഇതേ വണ്ടിക്ക്..."

"വണ്ടി രാത്രിയല്ലേ, ഞായറാഴ്ച ഒഴിവാണെങ്കിൽ നമുക്ക് കാണാം. എനിക്കന്ന് ജോലിയില്ല. ഇഷ്ടമാണെങ്കിൽ ബോംബെ എല്ലാം ഞാൻ കാണിക്കാം..."

"ഞാൻ റെഡി...."

"ഞായറാഴ്ച്ച രാവിലെ പത്തു മണിക്ക് നായർ ഹോസ്പിറ്റലിനടുത്തുള്ള സെൻട്രൽ സ്റ്റേഷനിൽ വരൂ. ബാഗും എടുത്തോളൂ, എന്റെ റൂമിൽ വെക്കാം. ഞാൻ ടിക്കറ്റ് കൗണ്ടറിന് അടുത്തുണ്ടാകും. ബോംബെ ഒക്കെ കണ്ടു വൈകീട്ട് ഞാൻ വണ്ടി കയറ്റി വിടാം. എന്താ...".  രാഘവേട്ടന്റെ റൂമിന്റെ അഡ്രസ് ഒരു കടലാസിൽ കുറിച്ചു തന്നു.

ഇന്റർവ്യൂ കഴിഞ്ഞു ഞായറാഴ്ച സ്റ്റേഷനിൽ എത്തിയപ്പോൾ രാഘവേട്ടൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുറിയിൽ ബാഗ് വെച്ച് പുറത്തിറങ്ങി. ഗേറ്റ് വേ ഓഫ് ഇന്ത്യയും, മറൈൻ ഡ്രൈവും, ഗാന്ധി മ്യൂസിയവും, ചോർ ബസാറും, നരിമാൻ പോയിന്റും ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ മനുവിനൊരാഗ്രഹം തോന്നി.

"രാഘവേട്ടാ, കാമത്തിപ്പുരയെ കുറിച്ച് വളരെയധികം കേട്ടിട്ടുണ്ട് ഞാൻ. ഒന്ന് കാണാൻ പറ്റ്വോ..."

"അതിനെന്താ മോനെ, ഞാൻ താമസിക്കുന്നതിന് വളരെ അടുത്താ. മനസ്സിൽ കുബുദ്ധി വല്ലതുമൊക്കെ ഉണ്ടോ. കുഴപ്പങ്ങളൊന്നും ഉണ്ടാക്കില്ലെങ്കിൽ നമുക്ക് പോകാം...", രാഘവേട്ടൻ ചിരിച്ചു. ഭക്ഷണം കഴിച്ച്, ബസിൽ കയറി കാമാത്തിപുരയിലെത്തി.

ബസിറങ്ങി നടക്കുമ്പോൾ രാഘവേട്ടൻ കാമാത്തിപ്പുരയുടെ കഥ പറഞ്ഞു. ആയിരത്തി എഴുനൂറുകളുടെ അവസാനത്തിൽ ബോംബെ ഗവർണർ ആയിരുന്ന ബ്രിട്ടീഷുകാരൻ, വില്യം ഹോൺബിയാണ് മസഗോണും, മലബാർ ഹില്ലും ബന്ധിപ്പിക്കുന്ന കോസ്‌വേ പണിതത്. അന്ന് ജോലിക്കുവേണ്ടി ഇന്ത്യയിലെ പല ഭാഗങ്ങളിൽ നിന്നും തൊഴിലാളികളെത്തി, പ്രത്യേകിച്ചും ആന്ധ്രയിൽ നിന്ന്. തൊഴിലാളികളെ വിളിച്ചിരുന്നത് കാമാത്തികളെന്നായിരുന്നു. അവർ താമസിച്ചിരുന്ന സ്ഥലത്തിന് കാമാത്തിപ്പുരയെന്നു പേരും വീണു. വർഷങ്ങൾ കഴിഞ്ഞപ്പോൾ മാസഗോണിലെത്തുന്ന നാവികർക്ക് സന്തോഷം പകരാൻ പലയിടത്തുനിന്നും സ്ത്രീകളെത്തി. അങ്ങിനെ കാമാത്തിപ്പുര വേശ്യാലമായി മാറി.

പിന്നീട് മൂവായിരത്തിലധികം വ്യഭിചാരശാലകൾ, ഇപ്പോൾ കാണുന്ന പതിനാല് ഗലികളിലേക്കൊതുങ്ങി. പല അധോലോക രാജാക്കന്മാരും കാമാത്തിപ്പുരയുടെ അധികാരം പിടിച്ചെടുക്കാൻ നോക്കിയെങ്കിലും ഗംഗുബായ് എന്ന സ്ത്രീ ആയിരുന്നു മുൻപിൽ. പതിനാറു വയസ്സിൽ ഗുജറാത്തിൽ നിന്നും ബോംബെയിലേക്ക് കുടിയേറി പാർത്ത അവരെ, കല്യാണം കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഭർത്താവ് രാംനിക് ലാൽ ആയിരം രൂപയ്ക്കു ഒരു കുണ്ടൻഘാനക്ക് (brothel) വിറ്റു. പിന്നീട് അന്നത്തെ ഏറ്റവും വലിയ ഡോൺ കരിം ലാലയായിരുന്നു ബായിയുടെ സപ്പോർട്ട്. കാമാത്തിപുരയിലെ എല്ലാവരും പേടിക്കുന്ന മേഡം ആകാൻ ഗംഗാബായിക്ക് അധികനാൾ വേണ്ടി വന്നില്ല. അന്നത്തെ അധോലോകരാജാക്കന്മാർ റഹ്മത്ഖാൻ ലാലയും, ബാബുറാവുവും വരെ ബായിയുടെ മുന്നിൽ കൈകൂപ്പി നിന്നിട്ടേയുള്ളു. അത്രക്കും പേടിയായിരുന്നു എല്ലാവർക്കും അവരെ.

"ഇതാണ്‌ ഏഴാമത്തെ ഗലി. ഇവിടെയായിരുന്നു ഗംഗുബായിയുട കെട്ടിടം. താഴെ വലിയ ഒരു ഹാളും അതിനു മുകളിൽ പ്രൈവറ് മുറികളും. അതിൽ രണ്ടു മുറികളായിരുന്നു ബായിയുടെ. അറ്റാച്ഡ് ബാത്‌റൂം ഉള്ള വലിയ മുറികൾ. മുറികളെല്ലാം വളരെ നന്നായി അലങ്കരിച്ചിരുന്നു. ബായ് മരിച്ചപ്പോൾ ബോസ്സിന്റെ കൂടെ ഞാൻ പോയി കണ്ടിരുന്നു. സ്വർണനിറത്തിൽ ബോർഡർ ഉള്ള, ഒരു കറുത്ത ഒരു സിൽക്ക് സാരി ഉടുത്ത്, കണ്ണടയും വെച്ച്, ചുമന്ന വലിയ പൊട്ടും തൊട്ട് മരിച്ചു കിടന്ന അവരെ കണ്ടപ്പോൾ മനുഷ്യജീവിതം ഇത്രയൊക്കെയല്ലേ ഉള്ളൂ എന്ന് മനസ്സിലോർത്തു ഞാൻ".

"ബോലോ ക്യാ ചാഹിയെ സാബ്‌ജി... നേപ്പാളി, ബംഗളാദേസി, മദ്രാസീ, ബിഹാരീ, സഭീ ഹേ ഹാമാരെ പാസ്...". രണ്ടു മൂന്നു ബിഹാറി പിമ്പുകൾ പിന്നാലെ കൂടി.

"ഛോഡോ യാർ... ജാനേ ദോ...", രാഘവേട്ടൻ ദേഷ്യപ്പെട്ടപ്പോൾ അവർ പിന്തിരിഞ്ഞു. വീണ്ടും നടക്കുമ്പോൾ മുഖത്തു മുഴുവൻ പൗഡർ ഇട്ട്, ശരീരം മുക്കാൽ ഭാഗവും പുറത്തു കാട്ടി വസ്ത്രം ധരിച്ച ഒരു സ്ത്രീ മനുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു. 

"ഛോഡോ ബഹെൻജി, ട്രെയിൻ പകടനാ ഹേ ഇസ്‌കോ...", രാഘവേട്ടൻ വളരെ താഴ്മയോടെ പറഞ്ഞു.

"സംസാരിച്ചു നേരം പോയതറിഞ്ഞില്ല. നമുക്ക് മടങ്ങാം. ഇനി കുറച്ചു മണിക്കൂർ മാത്രേള്ളൂ ട്രെയിനിന്...", രാഘവേട്ടൻ തിരിച്ചു നടക്കാൻ തുടങ്ങി. വീട്ടിലെത്തി ബാഗുമെടുത്ത്, രാഘവേട്ടന്റെ കൂടെ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. 

"നമുക്കൊരു ബിയർ കുടിച്ചാലോ...", റെയിൽവേ സ്റ്റേഷന് മുന്നിലെത്തിയപ്പോൾ രാഘവേട്ടൻ വിളിച്ചു. അടുത്തൊരു പൊട്ടിപ്പൊളിഞ്ഞ ബാറിൽ, ബിയർ കുടിച്ചിരിക്കുമ്പോൾ രാഘവേട്ടൻ വീണ്ടും സംസാരിക്കാൻ തുടങ്ങി.

"ഞാൻ പൊതുവെ അധികം സംസാരിക്കാറില്ല, ഒരു മിതഭാഷി. പക്ഷെ മോനെ കണ്ടപ്പോൾ എന്തോ ഒരടുപ്പം തോന്നി. മരിച്ചു പോയ എന്റെ അനിയന്റെ അതേ ഛായ. അതുകൊണ്ടാ അടുത്തെ. അനിയനെന്നു പറഞ്ഞാൽ സ്വന്തം അനിയനൊന്നും അല്ലാട്ടോ. വർഷങ്ങൾക്കു മുൻപ് ബോംബയിൽ വെച്ചാ അവനെ കണ്ടുമുട്ടിയെ, കാമാത്തിപുരയിൽ വെച്ച്. അന്ന് ഞാൻ അറിയപ്പെടുന്ന ഒരു അധോലോക ഗുണ്ടയുടെ ഡ്രൈവർ ആയി ജോലി നോക്കുകയായിരുന്നു. അയാളുടെ കുണ്ടൻഖാനയിൽ അയാളെ കാത്തു നിൽക്കുമ്പോഴാ അവനെ ആദ്യമായി പരിചയപ്പെട്ടത്. അവനും അവിടെ സുഖങ്ങൾ തേടി വന്നതാ. പലപ്പോഴും അവിടെ വെച്ച് കണ്ടു മുട്ടി, പിന്നീടത് സൗഹൃദമായി, അവനെന്റെ അനിയനായി...". 

"അവനവിടെ ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. കറുത്ത് കൊലുന്നനെയുള്ള ഒരു ആന്ധ്രാക്കാരി കുട്ടി. അവർ ഒളിച്ചോടാൻ തീരുമാനിച്ചത് എന്റെ ബോസ് എങ്ങിനെയോ അറിഞ്ഞു. ബോസ്സിന്റെ കാറിൽ ഞങ്ങളെത്തിയപ്പോഴേക്കും ഗുണ്ടകൾ അവനെ പിടിച്ചു കെട്ടിയിട്ടിരുന്നു. എന്റെ ബോസും, ഗുണ്ടകളും കൂടി ഒരു പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ അവനെ അടിച്ചു കൊന്നു. എനിക്ക് നിസ്സഹായനായി നോക്കി കരയാൻ മാത്രേ പറ്റിയുള്ളൂ. ശവം കാറിൽ കയറ്റി, എന്നെക്കൊണ്ട് ഡ്രൈവ് ചെയ്യിച്ച് അവർ അത് കടലിലെറിഞ്ഞു. രണ്ടു മൂന്നു ദിവസം കഴിഞ്ഞ് ശവം കരക്കടിഞ്ഞപ്പോൾ, ആളെ മനസ്സിലാകുന്നുണ്ടായിരുന്നില്ല. ശരീരം എല്ലാം മീൻ കടിച്ച് വികൃതമാക്കി... ഞാൻ ഒന്നേ നോക്കിയുള്ളൂ, അതോടെ ഞാൻ ആ ജോലി നിർത്തി...".

"വിഷമിക്കാതെ രാഘവേട്ടാ...". പൊട്ടിക്കരഞ്ഞ രാഘവേട്ടന്റെ കൈ പിടിച്ച് മനുവും കരയാൻ തുടങ്ങി. 

ബില്ല് കൊടുക്കാൻ രാഘവേട്ടൻ പേഴ്സ് എടുത്തപ്പോ അതിൽ നിന്നും വീണ ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ എടുത്ത് രാഘവേട്ടൻ മനുവിന് നേരെ നീട്ടി. "ഇതാ എന്റെ അനിയൻ...".

അരണ്ട വെളിച്ചത്തിൽ, രാഘവേട്ടനോടുത്തു നിൽക്കുന്ന ആളുടെ മുഖം മനു ശരിക്കും കണ്ടു. തന്റെ സ്വന്തം അമ്മാമ... ശിവരാമൻ...

Tuesday, March 28, 2023

ഹവിൽദാറുടെ മകൻ

 "ഒരു പൂവ്, ഒരു എള്ള്, ഒരു ചന്ദനമെടുത്ത്, വെള്ളം കൊടുത്ത്, നെഞ്ചിൽ ചേർത്ത് പിടിച്ച്, മരിച്ചു പോയ ആളെ മനസ്സിൽ ധ്യാനിച്ച് പിണ്ഡത്തിൽ വെക്കുക". തിരുനാവായിൽ അച്ഛന്റെ ശേഷക്രിയകൾ ചെയ്യാനെത്തിയ ഞാൻ ഇളയതിന്റെ ആജ്ഞക്കനുസരിച്ച് ഓരോന്നും ചെയ്തു കൊണ്ടേ ഇരുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളും, അമ്മയുടെ കണ്ണുനീരും ശ്രദ്ധിക്കാതെ യാന്ത്രികമായിഎന്റെ കൈകൾ നീങ്ങി. പിന്നീടെപ്പോഴോ "പിതൃപിണ്ഡം സമർപ്പയാമി" എന്ന് കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്.

നിളയുടെ തീരത്ത് പതിവിലും കൂടുതൽ തിരക്കുണ്ട്. പല നാടുകളിൽ നിന്നും, പല വേഷത്തിലും, ഭാവത്തിലും ക്രിയകൾ ചെയ്യാൻ എത്തിയവർ. എല്ലാവരുടെ കയ്യിലുമുണ്ട് ചുവന്ന പട്ടിൽ വായ്  മൂടിക്കെട്ടിയ മൺകലങ്ങൾ. മൂന്നു മുങ്ങി, അസ്ഥിയൊഴുക്കി മൺകലമുടക്കുമ്പോൾ മരിച്ചു പോയ അച്ഛന്റെ മുഖം മാത്രമായിരുന്നു എന്റെ മനസ്സിൽ.


കുളി കഴിഞ്ഞ്, ഇളയതിന് ദക്ഷിണ കൊടുത്ത ശേഷം, ഭിക്ഷാടനം നടത്തി, തൊഴാൻ അമ്പലത്തിലേക്ക് നടക്കുമ്പോൾ ഒരു ആംബുലൻസ് അടുത്ത് വന്നു നിന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി, വെളുത്ത വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരിയും മക്കളും അതിൽ നിന്നും ഇറങ്ങി. അകത്ത് വെള്ളമുണ്ട് മൂടിയ ഒരു ശരീരം. ആരൊക്കെയോ ചേർന്ന് ശവമെടുത്ത് പട്ടടയിൽ വെച്ചു. അച്ഛനെ കാണണം എന്ന് പറഞ്ഞ് കരയുന്ന പെൺകുട്ടിയെ പിടിച്ചു കരയുന്നു പാവം അമ്മ. എട്ടു പത്തു വയസ്സ് തോന്നുന്ന ഒരു ആൺകുട്ടി ഈറനുടുത്ത്, ചിതക്കു തീ കൊളുത്തി, മൺകുടത്തിൽ വെള്ളം തോളിൽ വെച്ച് ചിതക്ക് ചുറ്റും വലം വെക്കുന്നു. പുറകെ നടക്കുന്നയാൾ വെട്ടുകത്തികൊണ്ട് മൺകുടത്തിൽ വെട്ടുന്നു. മരിച്ചയാൾക്ക് സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ വെള്ളം കൊടുക്കുന്ന മകനായിരിക്കണം കുട്ടി. മാവിന്റെ വിറക് ആളിക്കത്താൻ തുടങ്ങിയപ്പോൾ മാംസം കത്തുന്ന  മണം അന്തരീക്ഷത്തിൽ പരന്നു.


മണം എവിടെയോ അനുഭവിച്ചുണ്ടല്ലോ ഞാൻ. ചിതലരിച്ചു തുടങ്ങിയ ഓർമ്മകൾ മണത്തിനു വേണ്ടി തിരഞ്ഞു, പക്ഷെ ഓർമ കിട്ടുന്നില്ല. തിരിച്ചുള്ള യാത്രയിൽ മണം മാത്രമായിരുന്നു എന്റെ മനസ്സിൽ. കാറിൽ എപ്പോഴോ ഉറക്കമുണർന്നപ്പോൾ പഴയ ഓർമ്മകൾ തിരിച്ചു വന്നു. അച്ഛന്റെ കൂടെ അച്ചാച്ചന് ശേഷക്രിയ ചെയ്യാൻ അലഹബാദിലെ ത്രിവേണി സംഗമം പോയപ്പോഴുള്ള അതേ മണം


നാട്ടിൽ ജോലിയൊന്നും ശരിയാവാതിരുന്ന അച്ഛൻ ചെറുപ്പത്തിൽ വടക്കേ ഇന്ത്യയിലേക്ക് പോയി, ആർമിയിൽ ചേർന്നുനാഷിക്കിലെ ആർട്ടിലറി സെന്ററിൽ ട്രെയിനിംഗ് കഴിഞ്ഞു പോയത് ഇൻഡോ-ചൈന യുദ്ധത്തിനായിരുന്നു, 1962. പിന്നീട് 1965 ലും, 1971 ലും യുദ്ധങ്ങളിൽ പങ്കെടുത്തു. 1971 പാകിസ്ഥാൻ ബോർഡറിലെവിടെയോ  പോസ്റ്റിങ്ങ് കിട്ടി, വയർലെസ്സ് ആന്റിന ഉയരത്തിൽ സ്ഥാപിക്കുകയായിരുന്നു അച്ഛൻ, ആർട്ടിലറി റേഡിയോ ഓപ്പറേറ്റർ. അപ്പോഴാണ് അച്ചാച്ചൻ മരിച്ച ടെലിഗ്രാം വന്നത്. അച്ഛന് പകരം ആന്റിന കെട്ടാൻ പോയ ആൾ നിമിഷങ്ങൾക്കുള്ളിൽ വെടിയേറ്റ് മരിച്ചു. അച്ചാച്ചന്റെ മരണമാണ് അച്ഛനെ രക്ഷിച്ചതെന്നു മരിക്കുന്നതുവരെ വിശ്വസിച്ചിരുന്നു അച്ഛൻ


യുദ്ധമെല്ലാം കഴിഞ്ഞ് മീററ്റിൽ അച്ഛന് പോസ്റ്റിങ്ങ് ആയപ്പോൾ ഞാനും അമ്മയും അച്ഛന്റെ കൂടെ ക്വാർട്ടേഴ്സിൽ താമസമാക്കി. അടുത്ത ക്വാർട്ടേഴ്സിലെ ആളുകളുമായി ഞങ്ങൾ കൂട്ടായി. ആറ്റിങ്ങലിൽ നിന്നുള്ള ലാൻഡ്‌സ് നായിക് സുരേന്ദ്രൻ അങ്കിളും, ലീലച്ചേച്ചിയും. കുട്ടികൾ ഇല്ലാതിരുന്ന അവരുടെ മകനായി ഞാൻ


മീററ്റിലെ പല സംഭവങ്ങളും ഇപ്പോഴും ഓർക്കാറുണ്ട്. അതിലൊന്നായിരുന്നു ബഡാഖാന. അച്ഛനും, അമ്മയും, ഞാനും സൈക്കിളിൽ ആയിരുന്നു ബഡാഖാനക്കുള്ള യാത്ര. അമ്മ പിന്നിൽ ഇരിക്കും, ഞാൻ ഹാൻഡ്‌ലിനും അച്ഛനുമിടക്കുള്ള തണ്ടിൽ ഉറപ്പിച്ച ചെറിയ ഒരു കൊച്ചു സീറ്റിലും. അന്ന് മെസ്സിൽ നിറഞ്ഞു നിന്ന ഒരു മണം എനിക്കേറെ ഇഷ്ടമായിരുന്നു. കുറെ വർഷങ്ങളെടുത്തു മണത്തിന്റെ ഉറവിടം മനസ്സിലാക്കാൻ, മട്ടൺ കറിയും, വിസ്കിയും


പനി വരുമ്പോഴായിരുന്നു വലിയ സങ്കടം. മിലിറ്ററി ആശുപത്രിയിൽ പോകുമ്പോൾ കണ്ണിൽ ചോരയില്ലാത്ത ഡോക്ടർ ഐസ് വെള്ളത്തിൽ കുളിപ്പിക്കും. ജീവൻ പോകുമെങ്കിലും ഏതു പനിയും പേടിച്ചോടുമെന്ന് ഉറപ്പ്. പിന്നെ പോകുന്നത് വാക്‌സിനേഷൻ എടുക്കാൻ. പലപ്പോഴും ഇത് രണ്ടും സ്വപ്നം കണ്ട് ഞെട്ടിയുണർന്നിട്ടുണ്ട് ഞാൻ.


അച്ഛന്റെ കൂടെയുള്ള തീവണ്ടി യാത്രകളായിരുന്നു എനിക്കേറെ ഇഷ്ടം. സ്റ്റേഷനിൽ വണ്ടി വന്നു നിൽക്കുമ്പോൾ ജനൽ വഴി അച്ഛനെന്നെ അകത്ത് സീറ്റിൽ ഇരുത്തും. ഞാനിരിക്കുന്ന സീറ്റിന്റെ അടുത്ത് വെക്കാൻ അച്ഛന്റെ ബാഗ് തരും. ന്യൂസ്പേപ്പറും, ബാഗുമൊക്കെ വച്ച് ട്രാൻസ്‌പോർട് ബസിൽ സീറ്റ് പിടിക്കുന്ന അതെ രീതി. ബോഗിയിൽ കയറിയ മറ്റുള്ളവർക്ക് ഇത് കാണുമ്പോൾ കലിയിളകും. "സാലാ മദ്രാസി..." എന്ന വിളികളും, തുടർന്നുള്ള തെറിയും കേൾക്കുന്നതൊഴിവാക്കാൻ ഉറക്കം നടിക്കും ഞാൻ. മദ്രാസി വിളി തുടങ്ങുമ്പോൾ അച്ഛന്റെ അലർച്ച കേട്ട് എനിക്ക് ചിരി വരും, "മദ്രാസി നിന്റെ തന്ത..". ഹിന്ദി തെറികളിൽ ഞാൻ പി.എച്ച്.ഡി എടുത്തത് ഒരു പക്ഷെ അവിടുന്നായിരിക്കാം.


അച്ഛൻ ആർമിയിൽ നിന്നും പിരിഞ്ഞപ്പോൾ നാട്ടിൽ താമസമാക്കി. മിലിറ്ററി കഥകൾ കേട്ട് കോരിത്തരിച്ചു വളർന്ന ഞാൻ വലുതായപ്പോൾ കഥകൾ പുച്ഛിച്ചു തള്ളി. ഒരു സാദാ പട്ടാളക്കാരന്റെ വെടികളും, ജല്പനങ്ങളുമായി എനിക്ക് കഥകളെല്ലാം.


അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു എന്നെയൊരു ഓഫീസർ ആക്കാൻ. എൻ.ഡി. കിട്ടാതായപ്പോൾ എനിക്ക് പട്ടാളം വെറുപ്പായി, ഒപ്പം അച്ഛന്റെ സ്വപ്നങ്ങളെയും. ഉയർന്ന ഓഫിസർമാരുടെ റെക്കമെൻഡേഷനോ, കൈക്കൂലിയോ ഇല്ലാത്തതുകൊണ്ടാണ് എനിക്ക് ഓഫീസർ ആകാൻ കഴിയാത്തതെന്ന് ഉറച്ചു വിശ്വസിച്ചു ഞാൻ. പട്ടാളത്തിൽ ഓഫീസർ ആകാൻ എനിക്കൊരു താല്പര്യവും ഇല്ലെന്നു കേട്ടപ്പോൾ അച്ഛന്റെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടില്ലെന്നു നടിച്ചു.


കോളേജിൽ പഠിക്കുമ്പോൾ ഞാൻ എൻ.സി.സി യിൽ ചേർന്നു. ഡൽഹിയിൽ റിപ്പബ്ലിക്ക് ഡേ ക്യാമ്പിലും, രാജ്പഥ് മാർച്ചിലും പങ്കെടുത്തു കഴിഞ്ഞ് തിരിച്ചു വന്നപ്പോഴാണ് ഫോറിൻ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ (Y.E.P) കിട്ടിയെന്നറിയുന്നത്. ലക്ഷക്കണക്കിനുള്ള എൻ.സി.സി കേഡറ്റുകളിൽ നിന്നും ഏകദേശം നാല്പതു പേർക്കായിരുന്നു സെലെക്ഷൻ. Y.E.Pക്കു വേണ്ടി മത്സരിക്കുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല കിട്ടുമെന്ന്


മാസങ്ങൾക്കു ശേഷം Y.E.P കഴിഞ്ഞു വന്ന ഞാൻ ഡൽഹി കന്റോണ്മെന്റിൽ കുറച്ചു ദിവസം താമസിച്ചു. എൻ.സി.സി യിലെ ഉയർന്ന ഓഫീസർമാരെ കാണാനും, അവർക്കു യാത്രാവിവരണങ്ങൾ നൽകാനും ആയിരുന്നു അവിടെ തങ്ങിയത്. ഒരു ദിവസം എൻ.സി.സി ഡയറക്ടറേറ്റിൽ ഒരു ഓഫീസറെ കാണാൻ ഞാൻ യൂണിഫോമും ധരിച്ചെത്തി. അടഞ്ഞു കിടന്ന ഗേറ്റിന് മുന്നിൽ കാത്തു നിന്ന എന്റെ അടുത്ത് ഒരു സുബേദാർ വന്നു. ഗേറ്റിനു മുന്നിൽ നില്ക്കാൻ പാടില്ലെന്നും, ഗേറ്റ് തുറക്കുമ്പോൾ വന്നാൽ മതിയെന്നും പറഞ്ഞു അയാൾ. പറഞ്ഞത് കേൾക്കാതിരുന്ന എന്നെ അയാൾ, ചീത്ത പറഞ്ഞു മതിയായപ്പോൾ തെറി വിളിച്ചു. ഞാനാകട്ടെ അതൊന്നും ശ്രദ്ധിക്കാതെ നിൽപ്പ് തുടർന്നു. മണിക്കൂറുകൾക്കു ശേഷം ഞാൻ അകത്തു കടന്നപ്പോൾ അയാളെ അടുത്തെങ്ങും കണ്ടില്ല.


കോൺഫറൻസ് മുറിയിൽ ഓഫീസർമാരോട് സംസാരിച്ചു കൊണ്ടിരുന്ന എനിക്ക് ചായ കൊണ്ട് വന്നത് എന്നെ തെറി പറഞ്ഞ സുബേദാറായിരുന്നു. എന്നെ കണ്ടതും പാവം ഞെട്ടി. അയാളുടെ ദയനീയ ഭാവം കണ്ടപ്പോൾ എനിക്കെന്റെ അച്ഛനെ ഓർമ വന്നു. അച്ഛനും ഇങ്ങിനെ ചായ കൊണ്ട് വന്നിരിക്കും പണ്ട്.. എനിക്കെന്തോ അയാളോടൊരു സഹതാപം തോന്നി.


മീറ്റിംഗ് കഴിഞ്ഞ് ലോബിയിലിരിക്കുമ്പോൾ സുബേദാർ എന്റെ അടുത്ത് വന്നു. ഗേറ്റിൽ വെച്ച് തെറി പറഞ്ഞതിന് സങ്കടപ്പെട്ടു മാപ്പ് ചോദിച്ചു അയാൾ. അയാൾ വിചാരിച്ചു കാണും ഞാൻ എന്തോ സംഭവം ആണെന്ന്.


"എൻ.സി.സി യിൽ വലിയ ആളായിരിക്കുമല്ലേ. അതുകൊണ്ടല്ലേ സാബിനോട് ഇത്ര അടുപ്പം?"


"അയ്യോ ഒരിക്കലുമില്ല. ഞാൻ വലിയ ആളൊന്നും അല്ല. റിപ്പബ്ലിക് പരേഡിൽ വർഷം പങ്കെടുത്തിരുന്നു, രാജ്‌പഥിൽ മാർച്ച് ചെയ്യുകയും ചെയ്തു. പിന്നെ Y.E.P യും അറ്റൻഡ് ചെയ്തു", ഞാൻ പറഞ്ഞു.


"എന്താ Y.E.P?".  പ്രോഗ്രാമിനെക്കുറിച്ചും, അത് കിട്ടാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും ഞാൻ വിശദമായി പറഞ്ഞു കൊടുത്തു.


"കേട്ടിട്ട്  കിട്ടാൻ ബുദ്ധിമുട്ടാണല്ലോ. ഇതൊക്കെ കിട്ടാൻ വലിയ റെക്കമെൻഡേഷൻ വേണ്ടേ. അച്ഛൻ ആർമിയിൽ വലിയ ഓഫീസർ ആണല്ലേ?"


"അയ്യോ, എനിക്കൊരു റെക്കമെൻഡേഷനും ഇല്ല, എന്റെ വീട്ടിൽ ആരും ഓഫീസർമാരും അല്ല. അച്ഛൻ വെറുമൊരു ഹവിൽദാർ ആയി റിട്ടയർ ചെയ്തതാ". ഞാൻ പറഞ്ഞത് വിശ്വാസം വരാത്ത പോലെ, അത്ഭുതപ്പെട്ട അയാൾ എന്റെ അടുത്ത് വന്നിരുന്നു


"എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാ. വെറും ഒരു ഹവിൽദാറുടെ മകൻ ഇത്രയൊക്കെ ഉയരത്തിൽ എത്തുമോ, അതും ഒരു റെക്കമെൻഡേഷനും ഇല്ലാതെ. നീ പറയുന്നത് സത്യമാണെങ്കിൽ, റെക്കമെൻഡേഷൻ ഇല്ലാതെ ഒന്നും നടക്കില്ലെന്ന എന്റെ വിശ്വാസത്തെ നീ തകർത്തെറിഞ്ഞിരിക്കുന്നു".


"സാറിന്റെ നാടെവിടെയാ?" വിഷയം മാറ്റാൻ വേണ്ടി ഞാൻ ചോദിച്ചു. എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് അദ്ദേഹം കഥ പറഞ്ഞു തുടങ്ങി.


അലഹബാദിനടുത്തെവിടെയോ ഒരു കുഗ്രാമത്തിലായിരുന്നു അയാൾ ജനിച്ചത്. ചണ്ടാളനായ അച്ഛൻ ചെറുപ്പത്തിൽ മരിച്ചപ്പോൾ അച്ഛന്റെ ജോലി ഏറ്റെടുത്തു. സ്കൂളിലൊന്നും പോകാതെ, പ്രാരാബ്ധങ്ങൾ തോളിലേറ്റി കഷ്ടപ്പെട്ട്, ഗംഗയുടെ തീരത്ത് ശവങ്ങൾ കത്തിച്ചു നടക്കുമ്പോഴായിരുന്നു ഒരു പട്ടാളക്കാരനെ പരിചയപ്പെട്ടത്. അയാളാണ് ആർമിയിൽ ചേരാൻ സഹായിച്ചെ. പട്ടാളത്തിൽ ചേർന്ന് പതുക്കെ ഡിഗ്രി എടുത്തു. ബുദ്ധിമുട്ടി, സ്വന്തം കഴിവുകൊണ്ട് സുബേദാർ ആയി. അനിയനെ പഠിപ്പിച്ചു ജോലിക്കാരനാക്കിസഹോദരികളെ കല്യാണം കഴിച്ചയച്ചു. ഇപ്പോൾ ഭാര്യയും മകനുമൊത്ത് ഡൽഹി കന്റോണ്മെന്റിൽ താമസിക്കുന്നു.


"മകനെ പഠിപ്പിച്ച്  ഒരു ഓഫീസർ ആക്കണം. അതാണെന്റെ ഏറ്റവും വലിയ ആഗ്രഹം". വാക്കുകൾ കേട്ടപ്പോൾ ഞാൻ എന്റെ അച്ഛനെയും, അച്ഛന്റെ ആഗ്രഹങ്ങളെയും ഓർത്തു. അച്ഛനെ വേദനിപ്പിച്ച, ഓഫീസർ ആകേണ്ട എന്ന എന്റെ തീരുമാനം തെറ്റായിരുന്നോ എന്ന ചോദ്യം വന്നു എന്റെ മനസ്സിൽ.


"ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ". സംസാരം നിർത്തി പോകാൻ തയ്യാറായ അയാൾ എന്നോട് ചോദിച്ചു. എന്ത് പറയണമെന്നറിയാതെ ഞെട്ടി നിന്ന എന്നെ അയാൾ മുറുക്കെ കെട്ടിപ്പിടിച്ചു


"എനിക്കേറ്റവും സന്തോഷം ഉള്ള ദിവസമാണിന്ന്. ഒരു ഹവിൽദാരുടെ മകൻ എത്രയോ ഉയരത്തിൽ എത്തിയിരിക്കുന്നു, അതും മറ്റുള്ളവരുടെ സഹായമില്ലാതെ. ഞാനിന്നു വീട്ടിൽ ചെല്ലുമ്പോൾ മകനോട് പറയും, അസാധ്യമായി ഒന്നും ലോകത്തില്ലെന്ന സത്യം". കൂടുതലൊന്നും പറയാതെ നടന്നു പോകുന്ന അയാളുടെ തേങ്ങൽ എനിക്ക് കേൾക്കാമായിരുന്നു.


ഞാനെന്തായാലും പട്ടാളത്തിൽ ചേർന്നില്ല, പക്ഷെ നല്ല ഒരു നിലയിലെത്തി. വർഷങ്ങൾക്കു ശേഷം ഞാൻ അച്ഛനോട് കഥ പറഞ്ഞു. അച്ഛൻ എന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു. "ഒരു സാധാരണ പട്ടാളക്കാരന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മകനെ ഒരു ഓഫീസർ ആക്കുക എന്നത്. നീയെന്തായാലും സന്തോഷം എനിക്ക് തന്നില്ല. ഒരച്ഛന്റെ മനസ്സറിയണമെങ്കിൽ നീ ഒരച്ഛനാകണം. അപ്പോൾ മാത്രമേ എന്റെ വിഷമങ്ങളും ആഗ്രഹങ്ങളും നിനക്ക് മനസ്സിലാകൂ".